പോലീസും സിപിഎമ്മും ഒത്തു പിടിച്ചിട്ടും രക്ഷയില്ല: ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒടുക്കം എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് അറസ്റ്റില്‍

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി ശാഖാ പ്രസിഡന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് എസ്എന്‍ഡിപി യോഗം 171-ാം നമ്പര്‍ ശാഖാ പ്രസിഡന്റ് രാഹുല്‍ ചന്ദ്രനെയാണ് കന്യാകുമാരിയില്‍ നിന്ന് കൊടുമണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് ഇയാള്‍ ശാഖായോഗാംഗങ്ങളില്‍ നിന്ന് പണം തട്ടിയത്. 171ാം നമ്പര്‍ ശാഖയ്ക്ക് കീഴിലുള്ള അങ്ങാടിക്കല്‍ തെക്ക് എസ്.എന്‍.വി.എച്ച്.എസ്.എസില്‍ ജോലി വാഗ്ദാനം ചെയ്ത് അന്യസമുദായക്കാരനില്‍ നിന്ന് 17 ലക്ഷം രൂപയും ഇയാള്‍ കൈപ്പറ്റിയിരുന്നുവെന്ന് പറയുന്നു.

ബിസിനസ് ആവശ്യത്തിനെന്നും പറഞ്ഞാണ് പലരില്‍ നിന്നും പണം വാങ്ങിയിട്ടുള്ളത്. പലിശ എല്ലാ മാസവും തരുമെന്നും എപ്പോള്‍ ആവശ്യപ്പട്ടാലും മുതല്‍ മടക്കി നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് കൈപ്പറ്റിയത്. പണം ആവശ്യപ്പെട്ട് തിരികെ കിട്ടാതെ വന്നപ്പോള്‍ ചിലര്‍ പോലിസിലും മറ്റ് ചിലര്‍ ശാഖായോഗത്തിലും ഇത് സംബന്ധിച്ച് പരാതി നല്‍കി. അങ്ങാടിക്കല്‍ തെക്ക് ശാഖയോഗത്തിലെ ഒരു അംഗം 17 ലക്ഷം രൂപയാണ് നല്‍കിയത്. അവര്‍ ശാഖായോഗത്തില്‍ പരാതി നല്‍കി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൊടുമണ്‍ പഞ്ചായത്ത് ഏഴാം രാഹുല്‍ സിപിഎം സ്ഥാനാര്‍ഥിയായി വാര്‍ഡില്‍ മല്‍സരിച്ചിരുന്നു. അന്ന് സിപിഎമ്മിന്റെ മറ്റു സ്ഥാനാര്‍ഥികള്‍ക്ക് അടക്കം ഇയാളാണ് പണം ചെലവഴിച്ചതെന്ന് പറയുന്നു.

ഇതു കാരണം ഇയാള്‍ക്കെതിരേ കൊടുമണ്‍ പോലീസില്‍ പരാതി ചെന്നിട്ടും കേസ് എടുത്തിരുന്നില്ല. ജില്ലാ നേതാവ് ഇടപെട്ടതാണ് കേസ് എടുക്കുന്നത് വൈകാന്‍ കാരണമായത്. സ്‌കൂളില്‍ നിയമനവുമായി ബന്ധപ്പെട്ടും ഇയാള്‍ പണം വാങ്ങിയതായി ആരോപണമുണ്ട്. രണ്ടാഴ്ചയായി ഇദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ലെന്ന് ശാഖായോഗം ഭാരവാഹികള്‍ അറിയിച്ചു. നാട്ടില്‍ വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തിവെച്ചിട്ടുള്ളതായി പറയുന്നു. ഇത് ശാഖായോഗത്തിനും അങ്ങാടിക്കല്‍ തെക്ക് എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റേയും പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ശാഖായോഗം പ്രസിഡന്റ് സ്ഥാനത്തു നിന്നും രാഹുലിനെ അന്വേഷണ വിധേയമായി മൂന്നു മാസത്തേക്ക് മാറ്റിനിര്‍ത്തിയതായും പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് കെ.പി. മദനന് നല്‍കിയതായും അടൂര്‍ യൂണിയന്‍ കണ്‍വീനര്‍ അഡ്വ. മണ്ണടി മോഹനന്‍ അറിയിച്ചു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധമുണ്ടെന്ന് ഇയാള്‍ പുറമേ പറഞ്ഞിരുന്നു. ബന്ധം വ്യക്തമാക്കുന്നതിനായി അങ്ങാടിക്കല്‍ തെക്ക് ശാഖയിലെ ഗുരുമന്ദിര സമര്‍പ്പണത്തിന് വന്ന വെള്ളാപ്പള്ളിക്ക് സ്വന്തം വീട്ടില്‍ വിരുന്നൊരുക്കി. ഇതു കണ്ടവര്‍ സംശയലേശമന്യേ പണം കടം കൊടുക്കുകയും ചെയ്തു. അടൂര്‍ റവന്യൂ ടവറില്‍ കാര്‍വി എന്ന പേരില്‍ ഷെയര്‍ ബ്രോക്കിങ് സ്ഥാപനം നടത്തുകയായിരുന്നു രാഹുല്‍. ഇതിന്റെ പേരിലാണ് നാട്ടുകാരില്‍ നിന്ന് വന്‍ തുക കൈപ്പറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *