ന്യൂഡൽഹി: അഴിമതി ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പോലീസ് റാങ്കിലുളള സൂപ്രണ്ട് വിശാൽ ഗാർഗിനെ സസ്‌പെൻഡ് ചെയ്തു. 2019 ന് ശേഷം ഇത് രണ്ടാം തവണയാണ് അഴിമതിയുടെ പേരിൽ ഗാർഗിനെ സസ്‌പെൻഡ് ചെയ്യുന്നത്. മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദ് ഉൾപ്പെട്ട തീവ്രവാദ ഫണ്ടിങ് കേസിൽ പേര് പറയാതിരിക്കാൻ ഡൽഹി ആസ്ഥാനമായുളള ഒരു വ്യവസായിയിൽ നിന്ന് രണ്ട് കോടി രൂപ ആവശ്യപ്പെട്ടതിന് ഗാർഗിനെയും മറ്റ് രണ്ട് എൻഐഎ ഉദ്യോഗസ്ഥരായ നിശാന്ത്, മിഥിലേഷ് എന്നിവരെയും 2019 ൽ സസ്‌പെൻഡ് ചെയ്തിരുന്നു.
ശേഷം 2020 ൽ എംഎച്ച്എ ഗാർഗിനെ പുനനിയമിക്കുകയും രണ്ട് ജൂനിയർമാർക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു. നിഷാന്തും മിഥിലേഷും എൻഐഎയുടെ ഇന്റലിജൻസ് ആന്റ് ഓപ്പറേഷൻ വിഭാഗത്തിലും നിയോഗിക്കപ്പെട്ടു. അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ഗാർഗിന്റെ പുതിയ സസ്‌പെൻഷൻ എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ഗാർഗിന്റെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ചതിന് പിന്നാലെയായിരുന്നു എംഎച്ച്എയുടെ നടപടി.


