പത്തനംതിട്ട നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയെ കാപ്പാ (കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) പ്രകാരം അറസ്റ്റ് ചെയ്ത് ആറുമാസക്കാലത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. അടൂർ ഏറത്ത് അറുകാലിക്കൽ പടിഞ്ഞാറു, കുതിരമുക്ക് ഉടയൻവിള കിഴക്കേതിൽ വീട്ടിൽ കാർത്തികേയന്റെ മകൻ ശ്യാം കുമാറി(23)നെയാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറിന്റെ കരുതൽ തടങ്കൽ ഉത്തരവ് പ്രകാരം ജയിലിലടച്ചത്. ഇന്നല വൈകിട്ടോടെ അടൂർ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ അറസ്റ് ചെയ്യുകയായിരുന്നു, . അടൂർ, കൊടുമൺ പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, വീടുകയറി ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ,മോഷണം തുടങ്ങിയ പത്തോളം ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുള്ളയാളാണ്. അടൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിൽ ജയിൽവാസം അനുഭവിച്ചശേഷം പുറത്തിറങ്ങിയിട്ട് മാസങ്ങൾ ആകുന്നതിനിടയിലാണ് കാപ്പാ നിയമപ്രകാരമുളള നടപടികൾക്ക് വിധേയനാവുന്നത്. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ.പി.എസ്സിന്റെ നിർദ്ദേശ പ്രകാരം, അടൂർ ഡി.വൈ.എസ്.പി ആർ.ജയരാജിൻറെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡി,സബ്ബ് ഇൻസ്പെക്ടർ വിപിൻകുമാർ , സിവിൽ പോലീസ് ഓഫീസർമാരായ , സൂരജ്.ആർ.കുറുപ്പ് ,പ്രവീൺ.റ്റി, അമൽ.ആർ എന്നിവരാണ് ഉണ്ടായിരുന്നത്. ഇത്തരത്തിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട ഗുണ്ടകൾക്കെതിരെ കാപ്പാ നിയമ പ്രകാരം ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണെന്നും, അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സമീപ കാലത്തായി പത്ത് പേർക്കെതിരെ കാപ്പാ നടപടികൾ സ്വീകരിച്ചതായും, ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലയിൽ ആദ്യമായി കഴിഞ്ഞയാഴ്ച്ച കഞ്ചാവ് കേസുകളിൽ പ്രതിയായ ആളെ കാപ്പ നിയമനടപടികൾക്ക് വിധേയനാക്കിയിരുന്നു. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെടുന്നവർക്കെതിരെ ഇത്തരത്തിൽ ശക്തമായ നിയമനടപടികൾ ജില്ലയിൽ തുടർന്ന് വരികയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.


