പത്തനംതിട്ട – ഇന്ന് വെളുപ്പിന് ചിറ്റാർ വയ്യാറ്റുപുഴയിൽ സ്വകാര്യ വ്യക്തിയുടെ വീടിന് സമീപത്തെ ആൾമറയില്ലാത്ത കിണട്ടിൽ വീണ കടുവയെ 11 മണിക്കൂറോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് പുറത്തെത്തിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെ വില്ലുന്നി പാറ കൊല്ലം പറമ്പിൽ സദാശിവൻ്റെ വീടിന് സമീപത്തെ കിണട്ടിലാണ് കടുവ അകപ്പെട്ടത്. ശബ്ദം കേട്ട് എത്തിയ വീട്ടുകാർ കടുവയെ കണ്ടതോടെ സമീപ വാസികളേയും വനം വകുപ്പ് ഉദ്യോഗസ്ഥരേയും അറിയിച്ചു. ഉടൻ തന്നെ ചിറ്റാർ പൊലീസും വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി.
7 മീറ്ററിലേറെ ആഴമുള്ള കിണറ്റിൽ നിറയെ വെള്ളം ഉണ്ടായിരുന്നതിനാൽ തന്നെ കടുവയെ പുറത്തെത്തിക്കുക ഏറെ ശ്രമകരമായിരുന്നു. കിണറിലെ മോട്ടോർ കടുവ കേട് വരുത്തിയിരുന്നതിനാൽ വെള്ളം വറ്റിക്കാനായി ഫയർഫോഴ്സിൻ്റെ സഹായം നേടി. ഉച്ചയോടെ കുമളിയിൽ നിന്നും മയക്കുവെടി വിദഗ്ധനും സംഘവും എത്തിച്ചെർന്നു. ഏറെ പരിശ്രമങ്ങൾക്കൊടുവിൽ കടുവയെ വലക്കുള്ളിൽ കയറ്റി മുകളിലേക്ക് ഉയർത്തിയ ശേഷം മയക്ക് വെടിവയ്ക്കുകയായിരുന്നു. കടുവ മയങ്ങി എന്ന് ഉറപ്പാക്കിയ ശേഷം പുറത്തെടുത്തു.
പിന്നെ ഒട്ടും സമയം പാഴാക്കാനെ വലയോട് കൂടി കടുവയെ എടുത്ത് 150 മീറ്ററോളം ദൂരെ കാത്തുനിന്ന വനം വകുപ്പിൻ്റെ വാഹനത്തിലേക്ക് മാറ്റി. തുടർന്ന് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവിടെ വൈദ്യ പരിശോധന നടത്തിയ ശേഷമാകും കടുവയെ മൃഗശാലയിലെക്ക് മാറ്റണോ, ഉൾവനത്തിൽ തുറന്ന് വിടണോ എന്നൊക്കെയുള്ള തീരുമാനങ്ങൾ എടുക്കുക. കടുവയെ ഗവി വനത്തിൽ തുറന്ന് വിട്ടാൽ കടുവ വീണ്ടും ഇവിടെ എത്തുമെന്നാണ് നാട്ടുകാർ പറയുന്നത്.


