തിരുവനന്തപുരം :നിരാലംബരോടും അശരണരോടുമുള്ള ഡോ.സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ കരുതൽ പ്രശംസനീയമെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ ആയി സ്ഥാനാരോഹണം ചെയ്ത മോറാൻ മോർ ഡോ.സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് നിരണത്ത് നല്കുന്ന പൗര സ്വീകരണ ചടങ്ങിലേക്ക് അയച്ച ആശംസ സന്ദേശത്തിലാണ് പ്രസ്താവിച്ചത്.

സഭയുമായി ബന്ധപ്പെട്ട നിരവധി ചുമതലകൾ ഭംഗിയായി നിർവഹിച്ചതിന്റെ അനുഭവ സമ്പത്തുമായിട്ടാണ് പുതിയ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ളതെന്നും ചെന്നൈയിൽ പ്രകൃതി ദുരന്തമുണ്ടായ സമയത്ത് അദ്ദേഹം നടത്തിയ ഇടപെടൽ മാതൃക പരമാണെന്നും സൂചിപ്പിച്ചു.
കാലാനുസൃതമായ പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തുകൊണ്ട് സഭയെ നയിക്കാൻ അഭിവന്ദ്യ മെത്രാപ്പോലീത്താക്ക് സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
2024 ജൂൺ 22 ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ ആയി സ്ഥാനാരോഹണം ചെയ്ത അഭിവന്ദ്യ മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഇടവകയിൽ വച്ച് ജൂലൈ 13 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പൗരസ്വീകരണം നല്കും.പൊതു സമ്മേളനത്തിൽ തിരുവനന്തപുരം അതി ഭദ്രാസനം ബിഷപ്പ് അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അധ്യക്ഷത വഹിക്കും. പൊതു സമ്മേളനം കേരള സർക്കാർ ചീഫ് വിപ്പ് ഡോ എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും.ഇടവകയുടെ കൂദാശ വാർഷിക ദിന ത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം അഡ്വ. മാത്യൂ ടി. തോമസ് എംഎൽഎ നിർവഹിക്കും. ഗീവർഗ്ഗീസ് മോർ കൂറിലോസ് മെത്രാപോലീത്ത, മാന്നാർ പുത്തൻ പള്ളി ജുമാമസ്ജിദ് ചീഫ് ഇമാം സഹബലത്ത് ദാരിമി, തലവെടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രം മുഖ്യ തന്ത്രി ബ്രഹ്മശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.


