പത്തനംതിട്ട – പതിമൂന്നുകാരിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ വയോധികനെ തണ്ണിത്തോട് പോലീസ് അറസ്റ്റ് ചെയ്തു. തേക്കുതോട് കരിമാൻ തോട് പുതുവിള പുത്തൻ വീട്ടിൽ എ ജെ രാജു( 58)വാണ് പിടിയിലായത്. 24 ന് രാവിലെ 8.45 ന് കരിമാൻ തോട് ജംഗ്ഷനിലെ ട്യൂഷൻ സെന്ററിൽ വച്ച ബാഗ് എടുത്തശേഷം സമീപത്ത് പ്രതി നടത്തുന്ന കടയുടെ സമീപം നിന്ന കുട്ടിയെ കയറിയിരിക്കാൻ പറയുകയും, കടയുടെ വാതിൽപ്പടിയിൽ ഇരുന്ന കുട്ടിയുടെ ദേഹത്ത് കയറിപ്പിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയുമായിരുന്നു. കടയിൽ ഈസമയം ആരുമില്ലായിരുന്നു.
കൈ തട്ടിമാറ്റിയപ്പോൾ ആരോടും പറയരുതെന്നും മറ്റും പറഞ്ഞു ഉള്ളിലേക്ക് ക്ഷണിച്ച് മോശമായി സംസാരിച്ച് മാനഹാനിയും മനോവിഷമവും ഉണ്ടാക്കിയെന്നാണ് കേസ്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നിന്നും അറിയിച്ചതുപ്രകാരം തണ്ണിത്തോട് പോലീസ് കുട്ടിയുടെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തി. തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ വി കെ വിജയരാഘവൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ സ്വഭാവത്തിലെ ഭാവവ്യത്യാസം ശ്രദ്ധയിൽപ്പെട്ട ടീച്ചർ വിവരം തിരക്കിയപ്പോഴാണ് കാര്യങ്ങളറിയുന്നത്. തുടർന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ അറിയിക്കുകയും, അവിടെനിന്നറിയിച്ചത് പ്രകാരം പോലീസ് നടപടി സ്വീകരിക്കുകയുമായിരുന്നു.
പ്രതിയെ തണ്ണിത്തോട് പോലീസ് കരിമാൻതോട്ടിൽ നിന്നും ഉടനടി കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്ക് ശേഷം സ്‌റ്റേഷനിൽ എത്തിച്ചു, വിശദമായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ച ഇയാളുടെ അറസ്റ്റ് ഇന്നലെ രാവിലെ 10 ന് രേഖപ്പെടുത്തി. തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


