അഞ്ചേമുക്കാൽ കിലോയോളം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ

Crime
Print Friendly, PDF & Email

കോന്നി: വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച അഞ്ചേമുക്കാൽ കിലോയോളം കഞ്ചാവുമായി അതിഥി തൊഴിലാളിയെ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. മധ്യപ്രദേശ് ഭിൻഡ് ജില്ലയിൽ സാഗ്ര 104 ൽ ഗോപാൽ സിംഗിന്റെ മകൻ അവ്‌ലിന്ത് സിംഗ് (24) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരം കൈമാറിയതുപ്രകാരം ഡാൻസാഫ് സംഘവും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കോന്നി കൊല്ലൻപടിയിൽ നിന്നും ഇന്നലെ രാവിലെ 9.15 നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

യുവാവ് തോളിൽ രണ്ട് ബാഗുകൾ തൂക്കി പുനലൂർ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ കൊല്ലൻപടി ജങ്ഷനിൽ കൂടൽ ഭാഗത്തേക്ക് ഫുട് പാത്തിലൂടെ നടന്നുപോകവേയാണ് പോലീസ് സംഘം പിടികൂടിയത്. ചോദ്യം ചെയ്യലിൽ പരിഭ്രമിച്ച യുവാവിന്റെ ഷോൾഡർ ബാഗുകൾ പരിശോധിച്ചു. മുഷിഞ്ഞ തുണികൾ നിറച്ച ബാഗിന്റെ മധ്യഅറയിൽ മാസ്‌കിങ് ടേപ്പ് കൊണ്ട് ചുറ്റിക്കെട്ടിയ മൂന്ന് പൊതികളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തി. ചോദ്യംചെയ്യലിൽ ആദ്യം യുവാവ് കൃത്യമായ മറുപടി നൽകിയില്ല. ഇത് വിൽപ്പനക്കായി കൈവശം വച്ചതാണെന്ന് തുടർന്നുള്ള ചോദ്യം ചെയ്യലിൽ വ്യക്തമായി. ഡിവൈ.എസ്.പി ടി രാജപ്പന്റെ മേൽനോട്ടത്തിലും ഇൻസ്‌പെക്ടർ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുമാണ് പോലീസ് നടപടികൾ കൈക്കൊണ്ടത്. എസ്.ഐ. വിമൽ രംഗനാഥ്, പ്രോബേഷൻ എസ്.ഐ.ദീപക്, എസ്.സി.പി. ഓമാരായ അൽസാം, സൈഫുദ്ദീൻ എന്നിവർക്കൊപ്പം ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *