ചെങ്ങന്നൂർ : കൊല്ലകടവിൽ ഓട്ടോറിക്ഷ അച്ചൻകോവിൽ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. കൂടെയുണ്ടായിരുന്ന മകനെ കാണാതായി. വെണ്മണി മൂന്നാം വാർഡ് വലിയപറമ്പിൽ ഷൈലേഷിന്റെ ഭാര്യ ആതിര എസ്.നായർ (31) ആണ് മരിച്ചത്. മൂന്ന് വയസുള്ള കാശിനാഥനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മാവേലിക്കരയിൽ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് കോടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ ആറ്റിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഓട്ടോയിലുണ്ടായിരുന്ന അഞ്ചുപേരിൽ മൂന്നുപേരെ രക്ഷപ്പെടുത്തി. ഷൈലേഷ് (45), മകൾ കീർത്തന (11), ഓട്ടോ ഡ്രൈവർ സജു സണ്ണി (45) എന്നിവരാണ് രക്ഷപ്പെട്ടത്. മാവേലിക്കര ഫയർഫോഴ്സ എത്തി ആതിരയെ രക്ഷപ്പെടുത്തി മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മന്ത്രി സജി ചെറിയാൻ, മാവേലിക്കര എം.എൽ.എ അരുൺ കുമാർ, മുൻ എം.എൽ.എ ആർ.രാജേഷ് എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു. . കാശിനാഥനായി ഫയർഫോഴ്സും പൊലീസും രാത്രി വൈകിയും തിരച്ചിൽ നടത്തി.


