കുട്ടികളെ ബന്ദികളാക്കി മുംബയിലെ നാടകം ; മൂന്ന് മണിക്കൂർ മുൾമുനയിലായ നഗരം ; സാഹസികമായി കുട്ടികളെ രക്ഷിച്ചു മുംബൈ പൊലീസ്

Crime India
Print Friendly, PDF & Email

മുംബൈ: നാഗപൂരിൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഒരു കോടിയുടെ ടെണ്ടർ ജോലികൾ ചെയ്തതിന്റെ പണം കിട്ടാൻ വേണ്ടി മുൻ വിദ്യാഭ്യാസ മന്ത്രിയോട് സംസാരിക്കണമെന്നാവശ്യപെട്ട് 17 കുട്ടികളെ ബന്ദിയാക്കി യുവാവ് നടത്തിയ നീക്കത്തിന് ഒടുവിൽ സാഹസികമായി കുട്ടികളെ രക്ഷിച്ച് മുംബൈ പൊലീസ്. അഭിനയം പഠിക്കാനെത്തിയ കുട്ടികൾ ഉച്ചക്ക് പുറത്തുവരാതിരുന്നതും സ്റ്റുഡിയോയിൽ നിന്നും എയര് ഗണ്ണിന്റ വെടി പൊട്ടിയതോടെയുമാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ ഭീക്ഷണി മുഴക്കി വീഡിയോ പുറത്തുവിട്ട വെബ്സീരിസ് സംവിധായകനെന്ന് അവകാശപ്പെടുന്ന രോഹിത് ആര്യ മുംബൈ പൊലീസ് ഏറ്റുമുട്ടലിൽ വധിക്കുകയായിരുന്നു.

മുംബൈ നഗരം മാത്രമല്ല, രാജ്യംമുഴുവൻ മുൾമുനയിലായ മണിക്കൂറുകൾക്ക് ഒടുവിലാണ് 17 കുട്ടികളടക്കം 19 പേരെ മുംബൈയിലെ സ്റ്റുഡിയോ കെട്ടിടത്തിൽനിന്നും സാഹസികമായി രക്ഷിച്ചത്. കുട്ടികളെ ബന്ദികളാക്കിയ രോഹിത് ആര്യ എന്നയാളാണ് പോലീസ് ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ചത്. വെബ്സീരിസ് സംവിധായകനെന്ന് അവകാശപ്പെടുന്ന രോഹിത് ആര്യ മുംബൈ പൊവായിയിലെ ‘ആർഎ സ്റ്റുഡിയോ’യിലെ ജീവനക്കാരനാണെന്നാണ് വിവരം. ഇയാൾ ഒരു യൂട്യൂബ് ചാനലും നടത്തിയിരുന്നു. ഓഡിഷനെന്ന പേരിലാണ് രോഹിത് ആര്യ കുട്ടികളെ ‘ആർഎ സ്റ്റുഡിയോ’ കെട്ടിടത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നത്. ഏതാനും ദിവസങ്ങളായി ഇവിടെ ഓഡിഷൻ നടന്നുവന്നിരുന്നതായാണ് വിവരം.

എല്ലാവരും സുരക്ഷിതർ…

ബന്ദികളാക്കിയ 17 കുട്ടികളടക്കം 19 പേരെയും വൈകീട്ട് 4.45-ഓടെ പോലീസ് സംഘം സുരക്ഷിതരായി മോചിപ്പിച്ചു. കുട്ടികളെല്ലാം 13 വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ്. ആർക്കും പരിക്കുകളൊന്നുമില്ലെന്നും ഇവരെയെല്ലാം പ്രത്യേകം ബസുകൾ ഏർപ്പാടാക്കി ബന്ധുക്കൾക്കൊപ്പം വിട്ടയച്ചതായും പോലീസ് അറിയിച്ചു. അതേസമയം, സ്റ്റുഡിയോക്കുള്ളിൽനിന്ന് ഒരു എയർഗണ്ണും ചില രാസവസ്തുക്കളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. പോലീസ് കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചപ്പോൾ രോഹിത് ആര്യ എയർഗൺ കൊണ്ട് പോലീസിന് നേരേ വെടിയുതിർത്തെന്നും ഇതോടെയാണ് പോലീസ് തിരിച്ചടിച്ചതെന്നും ചില പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട്ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *