കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സഹകരണ വകുപ്പ് മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീൻ ചോദ്യം ചെയ്യലിനായി
വീണ്ടും ഹാജരാകാൻ ഇഡി നോട്ടീസ് നൽകി. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ്. 10 വർഷത്തെ ആദായനികുതി അടച്ച രേഖകൾ കൂടി ഹാജരാക്കാനും ഇഡി നിർദ്ദേശം നൽകിയിട്ടുണ്ട്.
നേരത്തെ ലഭിച്ച ഇഡിയുടെ അറിയിപ്പിനു അസൗകര്യം അറിയിച്ച് മൊയ്തീൻ മറുപടി നൽകിയിരുന്നു. പുതുപ്പള്ളി തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുമ്പോൾ ഇഡിയ്ക്ക് മുന്നിലേക്ക് പോകുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്ന ഭയവും തൽക്കാലം പോകേണ്ടന്ന തീരുമാനത്തിന് പിന്നിലുണ്ടന്നാണ് സൂചന. കഴിഞ്ഞാഴ്ച എ.സി. മൊയ്തീൻറെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് 23മണിക്കൂർ നീണ്ടിരുന്നു. മൊയ്തീൻറെ ഭാര്യയുടേയും മകളുടേയും അടക്കം ബാങ്ക് അക്കൗണ്ടുകളും ഇഡി പരിശോധിച്ചിരുന്നു.
എന്നാൽ കരുവന്നൂർ ബാങ്ക് മുൻ മാനേജർ ബിജു കരീം, പി.പി. കിരൺ, അനിൽ സേഠ് എന്നിവർ ബുധനാഴ്ച ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായി. കേസിൽ സംശയത്തിൻറെ നിഴലിലുള്ള സി.എം. റഹീമും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവും.


