ചെന്നൈ – തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നായകനായ അവസാനചിത്രമെന്ന വിശേഷണമുള്ള ‘ജനനായകൻ’ റിലീസിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ചിത്രം ജൂണിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. ഈ മാസം ആദ്യം തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്യുടെ ഈ ചിത്രം കഴിഞ്ഞ അഞ്ചു മാസമായി വിവിധ കാരണങ്ങളാൽ റിലീസ് നീണ്ടുപോവുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ചില ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമുകളിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്നതാണ് ഏറ്റവും പുതിയ വിവരം.
നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിൽനിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ലെങ്കിലും ബുക്കിങ് ആപ്പുകളിൽ ചിത്രം ജൂണിൽ റിലീസ് ചെയ്യുമെന്നാണ് കാണിച്ചിരിക്കുന്നത്. ഡിസ്ട്രിക്റ്റ് ആപ്പിൽ ‘ജനനായകൻ’ സിനിമയുടെ റിലീസ് ജൂൺ 19 നാണെന്നാണ് കാണിച്ചിട്ടുണ്ട്. ബുക്ക്മൈഷോയിൽ കൃത്യം റിലീസ് തീയതി പറഞ്ഞിട്ടില്ലെങ്കിലും ജൂണിൽ റിലീസുണ്ടാകുമെന്നാണ് പറയുന്നത്. ചിത്രത്തിന്റെ നിർമാതാവായ വെങ്കട്ട് കെ. നാരായണൻ വെള്ളിയാഴ്ച വൈകുന്നേരം മാധ്യമങ്ങളെ അഭിസംബോധന ചെയ്തെങ്കിലും, സെൻസർ സർട്ടിഫിക്കറ്റിനായി ടീം ഇപ്പോഴും കാത്തിരിക്കുകയാണെന്നാണ് പറഞ്ഞത്.
*ബുക്കിങ് ആപ്പുകളിൽ നിന്നുള്ള സൂചനയെക്കുറിച്ചു വിജയ്
“ജനനായകനെക്കുറിച്ച് സംസാരിക്കാനുള്ള സ്ഥലമല്ല ഇത്. ഞാൻ ക്ഷേത്ര ദർശനത്തിന് വന്നതാണ്. സെൻസർ സർട്ടിഫിക്കറ്റ് വരാനായി ഞങ്ങൾ കാത്തിരിക്കുകയാണ്. അത് ഉടൻ നൽകുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ദൈവാനുഗ്രഹം തേടാനാണ് ഞാൻ ഇവിടെ വന്നത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ റിലീസ് തീയതി അറിയിക്കും. ലോകമെമ്പാടും ഗംഭീരമായി ഞങ്ങൾ ചിത്രം റിലീസ് ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.


