സന്നിധാനം – ജനുവരി 14ന് ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ശബരിമല എ.ഡി.എം അരുൺ എസ്. നായരുടെ അദ്ധ്യക്ഷതയിൽ സന്നിധാനം ദേവസ്വം കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. മകരവിളക്ക് ദർശനത്തിന് എത്തിച്ചേരുന്ന ഭക്തരുടെ സുരക്ഷയ്ക്കുള്ള ബാരിക്കേഡുകൾ ഉൾപ്പടെയുള്ള ക്രമീകരണങ്ങൾ അന്തിമഘട്ടത്തിലാണ്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മകരവിളക്ക് ഉത്സവത്തിന് എത്തുന്ന ഭക്തർക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരി 13ന് 35,000 പേരെ വെർച്വൽ ക്യൂ വഴിയും 5,000 പേരെ സ്‌പോട്ട് ബുക്കിംഗ് വഴിയും സന്നിധാനത്തേക്ക് കടത്തി വിടാനാണ് കോടതി ഉത്തരവ്. മകരവിളക്ക് ദിവസം 30,000 പേരെ വെർച്വൽ ക്യൂ വഴിയും 5,000 പേരെ സ്‌പോട്ട് ബുക്കിംഗ് വഴിയും കടത്തി വിടും. അതിന് ശേഷമുള്ള ജനുവരി 15 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ വെർച്വൽ ക്യൂ വഴി 50,000 പേരെയും 5,000 പേരെ സ്‌പോട്ട് ബുക്കിംഗ് ആയും നിജപ്പെടുത്തിയിട്ടുണ്ട്. 19ന് വെർച്വൽ ക്യൂ വഴി 30,000 പേരെയും പേരെ സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേരെയും കടത്തി വിടും. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായും കോടതിവിധിയുടെ പശ്ചാത്തലത്തിലും നിയന്ത്രണങ്ങൾ ഭക്തർ കൃത്യമായി പാലിക്കണമെന്ന് എ.ഡി. എം പറഞ്ഞു. മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.ഡി.എം.
ജനുവരി 12നാണ് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് ആരംഭിക്കുന്നത്. 14 ന് സന്നിധാനത്ത് എത്തിച്ചേരും. അന്നേദിവസം രാവിലെ 10 മുതൽ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ഭക്തരെ കടത്തിവിടില്ല. പമ്പയിൽ നിന്നും സന്നിധാനത്തേയ്ക്ക് രാവിലെ 11 മുതൽ ഭക്തരെ കടത്തിവിടില്ല. ഘോഷയാത്ര സമാപിച്ചതിന് ശേഷം മാത്രമേ ഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ.
ഹിൽടോപ്പിൽ 12ന് രാവിലെ 8 മണി മുതൽ 15 ന് ഉച്ചയ്ക്ക് 12 മണി വരെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് നിരോധിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾക്കും സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായുള്ള വാഹനങ്ങൾക്കും മാത്രമേ പാർക്കിംഗിന് അനുമതിയുള്ളൂ. സ്വകാര്യ വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണം. 13ന് വൈകുന്നേരം 6 മണിക്ക് ശേഷം കാനനപാതയിൽ എരുമേലിയിൽ നിന്നും ഭക്തരെ കടത്തിവിടില്ല. അഴുതക്കടവ് വഴി 14ന് രാവിലെ എട്ടു മണിക്ക് ശേഷവും ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കില്ല. മുക്കുഴിയിൽ നിന്ന് 14ന് രാവിലെ പത്ത് മണിക്ക് ശേഷം ഭക്തരെ കടത്തിവിടില്ല. പുല്ലുമേടും ഇതേ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 14ന് വൈകുന്നേരം 4 മണിക്ക് ശേഷം പുല്ലുമേട് നിന്നും ഭക്തരെ കടത്തിവിടില്ല. അവർക്ക് പുല്ലുമേടിൽ നിന്ന് മകരവിളക്ക് ദർശിക്കാനുള്ള സൗകര്യമുണ്ട്. ജ്യോതി ദർശനത്തിന് ശേഷം കാനനപാത വഴി സന്നിധാനത്തേക്ക് വരാൻ അനുവദിക്കില്ല. അവിടെ നിന്ന് തിരിച്ച് സത്രം വഴിയോ വള്ളക്കടവ് വഴിയോ എത്തിയ ശേഷം സന്നിധാനത്തെത്താം.
ആചാരപരമായ പ്രവർത്തനങ്ങൾ ദേവസ്വം ബോർഡ് പൂർത്തിയാക്കി വരുന്നു. ഭക്തർക്ക് ലഘുഭക്ഷണവും കുടിവെള്ളവും നൽകാനുള്ള ക്രമീകരണങ്ങൾ ദേവസ്വം ബോർഡ് ഒരുക്കും. പോലീസ് തിരക്ക് നിയന്ത്രിക്കുന്നതിന് വിശദമായ ക്രൗഡ് മാനേജ്‌മെന്റ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ സ്‌പെഷ്യൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ഭക്തർക്ക് സുഗമമായ മകരവിളക്ക് ദർശനം നടത്തി സുരക്ഷിതമായി മടങ്ങാനുള്ള ക്രമീകരണങ്ങൾ ഒരുക്കും. കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. കൂടാതെ കേന്ദ്രസേന ആർ.എ.എഫ്, എൻ.ഡി.ആർ. എഫ് സംഘവും സഹായത്തിനുണ്ടാകും. ഭക്തരെ വിവിധ സ്ഥലത്തേക്ക് തിരകെ എത്തിക്കുന്നതിന് പമ്പയിൽ നിന്നും ചെയിൻ സർവീസും ദീർഘദൂര സർവീസും ഉൾപ്പടെ ആയിരത്തോളം കെ. എസ്. ആർ.ടി ബസുകൾ സർവീസ് നടത്തും. മകരജ്യോതി ദർശനത്തിന് നിരവധി ഭക്തർ തമ്പടിക്കാറുണ്ട്. വനപ്രദേശത്ത് കുടിലുകൾ കെട്ടുന്നതും അനധികൃതമായി പാചകം ചെയ്യുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പോലീസ്, വനംവകുപ്പ്, ഫയർഫോഴ്‌സ് എന്നിവയുടെ സംഘങ്ങൾ സംയുക്തമായി പരിശോധന നടത്തും.
മകരജ്യോതി ദർശനത്തിനുള്ള വ്യൂ പോയിന്റുകളിൽ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നു. എല്ലാ കേന്ദ്രങ്ങളിലും വേണ്ട ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കേന്ദ്രങ്ങളിലും വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തി വരുന്നു. ഈ കേന്ദ്രങ്ങളിലെല്ലാം മെഡിക്കൽ, ഫയർഫോഴ്‌സ്, ആംബുലൻസ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ ആശുപത്രി, കോന്നി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ അടിയന്തിര സേവനങ്ങൾക്കായി സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടർമാരുടെ സേവനവും അധികമായി സന്നിധാനത്തും പമ്പയിലും നിലയ്ക്കലും മറ്റ് വ്യൂ പോയിന്റുകളിലും ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് സജ്ജീകരണങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ പൂർത്തിയാക്കി വരുന്നു. എല്ലാ വകുപ്പുകളുടെയും ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും ഭക്തർ വകുപ്പുകളുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും എ.ഡി.എം പറഞ്ഞു. സന്നിധാനം സ്‌പെഷ്യൽ ഓഫീസർ സുജിത്ത് ദാസ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ജോസഫ് സ്റ്റീഫൻ റോബിൻ, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ഒ.ജി ബിജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


