ഇലവുംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പിൽ കരി ഓയിൽ പ്രയോഗം നേരിടേണ്ടിവന്ന സ്ഥാനാർഥിക്ക് വിജയത്തിളക്കം. മെഴുവേലി ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് യു. ഡി. എഫ് സ്ഥാനാർഥി ബിജോ വർഗ്ഗീസാണ് 127 വോട്ട് ഭൂരിപക്ഷം നേടി മിന്നിത്തിളങ്ങിയത്. 916 വോട്ടറന്മാരുള്ളതിൽ 653 പേർ മാത്രമാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. 359 സ്ത്രീ വോട്ടറന്മാർ ഈ ബൂത്തിൽ വോട്ട് ചെയ്തിരുന്നുവെന്നതും ശ്രദ്ധേയമാണ്. 71.2 പോളിഗ് ശതമാനമാണ് ഇലക്ഷൻ കമ്മീഷൻ ഈ വാർഡിൽ രേഖപ്പെടുത്തിയത്. മരിച്ചവരും സ്ഥലത്തില്ലാത്തവരും ഒഴിച്ച് ഒട്ടുമിക്കവരും വോട്ട് ചെയ്തു.
സ്ഥാനാർഥിയുടെ ദേഹത്ത് കരി ഓയിൽ ഒഴിച്ചത് സംസ്ഥാന ശ്രദ്ധയാകർഷിച്ച സംഭവമായിരുന്നു. “വീണത് വിദ്യയാക്കിയ” സ്ഥാനാർത്ഥി കരി ഓയിൽ വീണ ഷർട്ടുമായി പ്രചാരണവും നടത്തി. ഈ വാർഡ് ഉൾപ്പെടുന്ന മെഴുവേലി പഞ്ചായത്തിൽ എൽ. ഡി. എഫിന് ചരിത്ര പരാജയമാണ് ഏറ്റു വാങ്ങേണ്ടി വന്നിട്ടുള്ളത്. കഴിഞ്ഞ 20 വർഷത്തെ തുടർച്ചയായ എൽ.ഡി.എഫ് ഭരണമാണ് തൂത്തെറിയപ്പെട്ടത്. ഗ്രാമപഞ്ചായത്തിൽ യു. ഡി. എഫ് -9, എൽ. ഡി. എഫ് -5 എന്നതാണ് സീറ്റിഗ് നില.
മെഴുവേലി ഉൾപ്പെടുന്ന പന്തളം ബ്ലോക്ക് പഞ്ചായത്തിൽ ഇലവുംതിട്ട, മെഴുവേലി, മാന്തുക എന്നീ മൂന്ന് ഡിവിഷനുകളിലും യൂ. ഡി. എഫിനാണ് വിജയം. ഇവിടുത്തെ ജില്ലാ പഞ്ചായത്ത് കുളനട ഡിവിഷനിലെ എൽ. ഡി. എഫ് വിജയം നേരിയ ആശ്വാസമാണ്. സി. പി.. എം കോട്ടയെന്ന് അറിയപ്പെട്ടിരുന്ന മെഴുവേലിയിലെ കനത്ത പരാജയം സി. പി. എം സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് അറിവ്. വി. എസിന്റെ ചിത്രം പതിച്ച പോസ്റ്ററുകളുമായി വോട്ട് തേടിയ മുൻ എം. എൽ. എ. കെ. സി. രാജഗോപാൽ, സ്വന്തം വീട് നിൽക്കുന്ന എട്ടാം വാർഡിൽ 28 വോട്ടിന്റെ നേരിയ ഭൂരിപക്ഷം മാത്രം നേടിയാണ് വിജയിച്ചത്.
സജീവ് മലയിൽ സമൂഹ മാധ്യമത്തിൽ കുറിച്ചതുപോലെ.. തോറ്റു എന്നതല്ല. തോൽപ്പിക്കപ്പെട്ടു എന്ന് ബോദ്ധ്യപ്പെടുത്താൻ ബുദ്ധിമുട്ടാണ്.. !!


