ശബരിമല ദർശനത്തിന് അനുവദിക്കുന്ന സ്പോട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. നിലയ്ക്കൽ, വണ്ടിപ്പെരിയാർ കേന്ദ്രങ്ങളിൽ മാത്രമാകും സ്പോട്ട് ബുക്കിംഗ് ലഭ്യമാകുക. പമ്പ, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ചു. നവംബർ 24 വരെയാണ് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ പരമാവധി വെർച്വൽ ക്യൂ വഴി ദർശനത്തിനുള്ള സ്ലോട്ട് ഉറപ്പാക്കി ദർശനം നടത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.
ശബരിമലയില്‍ തിരക്ക് പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുവാന്‍ സാധിച്ചുവെന്ന് ശബരിമല എ ഡി എം ഡോ. അരുണ്‍ എസ് നായര്‍. മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി സന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വകുപ്പുകളുടെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ഭക്തര്‍ക്കും സുഗമവും സുരക്ഷിതവുമായ ദര്‍ശനം ഉറപ്പാക്കിയിട്ടുണ്ട്. തീര്‍ത്ഥാടനം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആദ്യ ദിവസങ്ങളില്‍ ഉണ്ടായിരുന്ന പോരായ്മകള്‍ പൂര്‍ണമായും പരിഹരിച്ചു. തീര്‍ഥാടനകാലം ഏറ്റവും മികവുറ്റതാക്കാന്‍ എല്ലാ വകുപ്പുകളും ദേവസ്വം ബോര്‍ഡും കൂട്ടായ പരിശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര വൈദ്യസഹായം, തിരക്ക് നിയന്ത്രണം, ശുചീകരണം, കുടിവെള്ളം, ഭക്ഷണം തുടങ്ങിയ വിഷയങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്‌പോട് ബുക്കിംഗ് എണ്ണം കുറച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ വിര്‍ച്യല്‍ ക്യൂവിലൂടെ തന്നെ എത്താന്‍ ശ്രമിക്കണം. തങ്ങള്‍ക്ക് അനുവദിച്ച തീയതിയിലും സമയത്തും തന്നെ ദര്‍ശനം നടത്താന്‍ എത്തിച്ചേരണം . ദേവസ്വം ബോര്‍ഡിന്റെയും പൊലീസിന്റെയും മറ്റു വകുപ്പുകളുടെയും നിര്‍ദേശങ്ങള്‍ പാലിക്കണം. എല്ലാവരുടെയും സഹകരണത്തോടെയും പിന്തുണയോടെയും തീര്‍ഥാടനം സുഗമവും വിജയകരവുമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനം പൊലിസ് സ്‌പെഷ്യല്‍ ഓഫീസര്‍ എം എല്‍ സുനില്‍, ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ് സനില്‍കുമാര്‍, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ ഒ ജി ബിജു, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ശബരിമലയിൽ തീർത്ഥാടകർക്കായി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങൾ സംബന്ധിച്ചുള്ള അവലോകന യോഗത്തിനുശേഷം ശബരിമല എ.ഡി.എം അരുൺ എസ് നായർ സംസാരിക്കുന്നു


