പെരുനാട് : ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേല്പിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ളാഹ മഞ്ഞത്തോട് ട്രൈബൽ കോളനിയിലെ താമസക്കാരനായ ഓലിക്കൽ വീട്ടിൽ സന്തോഷി(39) നെയാണ് അറസ്റ്റ് ചെയ്തത്. ഇതേ കോളനിയിൽ താമസിക്കുന്ന അജയനാണ് (39) വെട്ടേറ്റത്. നെല്ലിക്കപ്പാറ കോട്ടാംപാറ സ്വദേശിയായ സന്തോഷ് നിലവിൽ മഞ്ഞത്തോട് ട്രൈബൽ കോളനിയിലുളള ഭാര്യവീട്ടിലാണ് താമസം.
ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്നുളള സംശയത്തിന്റെ പേരിൽ സന്തോഷ് അജയന്റെ മുളകുപൊടി മുഖത്തെറിഞ്ഞ ശേഷം കൈയിൽ കരുതിയിരുന്ന അരിവാളു കൊണ്ട് വെട്ടുകയായിരുന്നു. വയറിനാണ് വെട്ടേറ്റത്. പോലീസ് ഇൻസ്പെക്ടർ എസ്. വിഷ്ണുവിന്റെ നേതൃത്വത്തിൽ എസ്.ഐ അച്ചൻകുഞ്ഞ്, സീനിയർ സിവിൽ പോലീസ് ഓഫീസർ വിജേഷ്, സിവിൽപോലീസ് ഓഫീസർമാരായ അക്ഷയ് വേണു, എം. അനന്ദു എന്നിവരടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. സംഭവത്തിന് ശേഷം കടന്നു കളഞ്ഞ പ്രതിയെ അന്വേഷണസംഘം മഞ്ഞത്തോട് വച്ച് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.


