കോഴഞ്ചേരി നഗരം സ്തംഭിപ്പിച്ച് അതിഥി തൊഴിലാളിയുടെ വിളയാട്ടം:

Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി: തിരക്കേറിയ നഗരം സ്തംഭിപ്പിച്ചും ഭീതി പരത്തിയും അതിഥി തൊഴിലാളിയുടെ വിളയാട്ടം. ഗതാഗതം തടസപ്പെട്ടു. യാത്രക്കാരും ഭീതിപൂണ്ടു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ടൗണില്‍ പൊയ്യാനില്‍ പ്ലാസക്ക് സമീപമുള്ള പ്രധാന ബസ് സ്‌റ്റോപ്പില്‍ ബംഗാള്‍ സ്വദേശിയെന്ന് പറയുന്ന ബിദുപാല്‍ അക്രമാസക്തനായത്. കൈവശം ഉണ്ടായിരുന്ന ബാഗുകള്‍ ബസ് ബേയുടെ മധ്യത്തിലിട്ട ശേഷം ആയിരുന്നു തിരുവല്ല-പത്തനംതിട്ട സംസ്ഥാന പാതയിലേക്ക് ഇറങ്ങിയത്.

ഏറെ തിരക്കുള്ള റോഡിലേക്ക് കയറി വാഹനങ്ങള്‍ തടഞ്ഞു തുടങ്ങി.
ഇതും പോരാഞ്ഞ് കാത്തിരുപ്പ് കേന്ദ്രത്തിന് സമീപം ബസ് ബേക്ക് വേണ്ടി പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ ഇളക്കി പ്രധാന പാതയിലേക്ക് വച്ചു. റോഡിലൂടെ വന്ന് ഇവിടം കടക്കാന്‍ ശ്രമിച്ചവരെ അസഭ്യം പറയുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തു. സ്‌കൂട്ടറില്‍ കുട്ടിയുമായി വന്ന യുവതിക്ക് നേരെ തട്ടിക്കയറുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തതോടെ ഇവിടെ ഉണ്ടായിരുന്ന ഡ്രൈവര്‍മാരും യാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടിച്ചു നിര്‍ത്തി.

ഇതോടെ ഇവര്‍ക്ക് നേരെയും ഇയാള്‍ അസഭ്യം പറയുകയും തൊഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ആറന്മുളയില്‍ നിന്നും പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. റോഡിലേക്ക് വച്ച ബാരിക്കേഡുകള്‍ മാറ്റുകയും ചെയ്തു. അര മണിക്കൂറിന് ശേഷമാണ് സംസ്ഥാന പാതയിലെ ഗതാഗതം പൂര്‍വ സ്ഥിതിയിലായത്. കസ്റ്റഡിയില്‍ എടുത്ത ബിദുപാലിനെ ആദ്യം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ആരോഗ്യ പരിശോധന നടത്തിയ പോലീസ് ഇയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടെ വിവരം അറിഞ്ഞ പത്തനംതിട്ടയിലുള്ള ഇയാളുടെ ബന്ധുക്കള്‍ എത്തി.

പത്തനംതിട്ടയില്‍ നിര്‍മ്മാണ തൊഴിലാളി ആണെന്നും അവിടെ നിന്നും പിണങ്ങി നാട്ടിലേക്ക് തിരിച്ചതാണെന്നും ഇടയ്ക്കിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടെന്നും പോലീസിനോട് പറഞ്ഞു. ബന്ധുക്കളുടെ ഉറപ്പിന്മേല്‍ ഇയാളെ പിന്നീട് വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *