കൊച്ചി: ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ്ങിന്റെ മറവിൽ 1,157 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഉടമ കെ.ഡി. പ്രതാപൻ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രിയാണ് പ്രതാപനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് അറസ്റ്റ് ചെയ്തത്. തുടർച്ചയായ ചോദ്യം ചെയ്യലുകൾക്കു ശേഷമാണ് നടപടി. ഇന്ന് മലയാളികളുടെ ഇടയിൽ കൂടുതലും കണ്ടുവരുന്ന ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ് എന്നത് തട്ടിപ്പാണെന്ന് ഇനിയും മനസിലാകാത്ത എത്രയോ ആളുകൾ തങ്ങളുടെ പണവും , സമയവും ഇതിനായി ചെലവിടുന്നു . !!
ഇന്ന് ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. അന്വേഷണവുമായി പ്രതാപൻ സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി. വ്യക്തമാക്കുന്നത്. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും. സംസ്ഥാനം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നാണ് ഹൈറിച്ച് കേസെന്ന് ഇ.ഡി. അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. ഗ്രോസറി ഉത്പന്നങ്ങളുടെ വില്പനയ്ക്കായി ഹൈറിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ മൾട്ടിലെവൽ മാർക്കറ്റിങ് രീതിയിലാണ് ഇടപാടുകാരെ സൃഷ്ടിച്ചത്.
പുതിയ ഇടപാടുകരെ ചേർക്കുന്നവർക്ക് കമ്മിഷൻ ലഭിക്കുന്ന രീതിയിലായിരുന്നു പ്രവർത്തനം. ഏതാണ്ട് 1.63 കോടി ഇടപാടുകാരുടെ ഐ.ഡി.കൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചുകാട്ടാൻ ഒരു ഇടപാടുകാരന്റെ പേരിൽ തന്നെ അൻപതോളം ഐ.ഡി.കൾ സൃഷ്ടിക്കുകയാണ് ചെയ്തത്. കമ്പനിയുടെ ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെ വൻതുക ഹൈറിച്ച് പ്രമോട്ടർമാർ സമ്പാദിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അംഗത്വ ഫീസ് ഇനത്തിൽ മാത്രം പ്രതികൾ 1,500 കോടി രൂപ ഇടപാടുകാരിൽനിന്നു വാങ്ങിയെടുത്തെന്നും ഇതിൽ നിന്ന് 250 കോടി രൂപ പ്രമോട്ടർമാരായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീനയും ചേർന്ന് തട്ടിയെന്നുമാണ് ഇ.ഡി. കണ്ടെത്തിയത്.


