കോട്ടയം: സിന്തറ്റിക് പാലുകൾ ഇന്ത്യയിൽ പലയിടങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഇതിനെതിരേ ജനങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ടെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പതിനേഴാം ഗഡുവിന്റെ വിതരണവുമായി ബന്ധപ്പെട്ടു കുമരകം കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . ഉത്തർപ്രദേശിലെ വാരണാസിയിൽ വച്ചാണ് കിസാൻ സമ്മാൻ നിധിയുടെ പതിനേഴാം ഗഡുവിന്റെ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിച്ചത്.
കേരളത്തിൽ സിന്തറ്റിക് പാലിൻ്റെ ഉൽപാദനം ഇല്ല. പക്ഷേ മറ്റു സംസ്ഥാനങ്ങളിൽ പനീർ പോലുള്ള പാലുൽപ്പന്നങ്ങളിൽ കൃത്രിമ പാലിൻ്റെ ഉൽപാദനം വ്യാപകമാണ്. ഇതിനെതിരേ ബോധവൽക്കരണം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.


