മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും മലദ്വാരത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. രണ്ട് വ്യത്യസ്ത കേസുകളിലായി ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് തകർത്തത്. കാന്തപുരം സ്വദേശിയായ മുഹമ്മദ് അഫ്‌നാസ്, പട്ടർകുളം സ്വദേശി യാസിം എന്നിവരാണ് പിടിയിലായത്. സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താനാണ് ഇവർ ശ്രമിച്ചത്.
കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത് വ്യാപകമാണ്. അടുത്തിടെ സ്ത്രീകൾ ഉൾപ്പടെ നിരവധി പേരാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഡിസംബറിൽ 1.884 കിലോ സ്വർണം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി ഷഹലയെ (19) വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ ഇവരെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദേഹപരിശോധന നടത്തിയപ്പോഴാണ് അടിവസ്ത്രത്തിനുള്ളിൽ മൂന്ന് പാക്കറ്റുകളിലാക്കി വിദഗ്ദ്ധമാക്കി തുന്നിച്ചേർത്ത് ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. ദേഹപരിശോധന നടത്തുന്നതിന് മുമ്പ് പൊലീസ് പലതവണ ചോദ്യം ചെയ്തെങ്കിലും അതെല്ലാം പ്രതിരോധിക്കുന്ന മറുപടികളായിരുന്നു യുവതി നൽകിയത്.
കേരളത്തിലെ വിമാനത്താവളങ്ങളിൽ കർശന പരിശോധന നടക്കുന്നതിനാൽ രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിൽ ഇറങ്ങിയിട്ട് ഡൊമസ്റ്റിക് വിമാനങ്ങളിൽ കയറി വരുന്നവരും ഉണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കർശന പരിശോധനക്ക് കസ്റ്റംസ് നിർദ്ദേശം നൽകിയിട്ടുണ്ട്.


