ന്യൂഡൽഹി – മാറ്റങ്ങൾ ഇല്ലാത്ത പണനയം റിസർവ് ബാങ്ക് ഇന്നു പ്രഖ്യാപിച്ചു. ഓഹരിവിപണി നയത്തോട് അനുകൂലമായി പ്രതികരിച്ചു. നയപ്രഖ്യാപനത്തിനു ശേഷം ഓഹരി സൂചികകൾ അൽപം ഉയർന്നു. നിരക്കുകളിലും സമീപനത്തിലും മാറ്റം വേണ്ട എന്ന് പണനയ കമ്മിറ്റി തീരുമാനിച്ചു. ഒന്നിനെതിരേ അഞ്ചു വോട്ടിനാണു തീരുമാനം. റീപോ നിരക്ക് (വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഏകദിന വായ്പയുടെ പലിശ) 6.5 ശതമാനത്തിൽ തുടരും. മറ്റു താക്കോൽ നിരക്കുകളിലും മാറ്റമില്ല.
പണലഭ്യത സംബന്ധിച്ച സമീപനത്തിലും മാറ്റമില്ല എന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. 2024-25 വർഷം ജി.ഡി.പി വളർച്ച എഴു ശതമാനമാകും എന്നു റിസർവ് ബാങ്ക് വിലയിരുത്തുന്നു. ഒന്നാം പാദത്തിൽ 7.1 (നേരത്തേ കണക്കാക്കിയത് 7.2), രണ്ടാം പാദത്തിൽ 7.1(72), മൂന്നാം പാദത്തിൽ 7.0 (7.0), നാലാം പാദത്തിൽ 7.0(6.9) എന്നിങ്ങനെയാകും വളർച്ച.


