കർശന മാർഗനിർദേശങ്ങളുമായി ആരോഗ്യവകുപ്പ് വിവിധ ജില്ലകളിൽ സർക്കുലർ പുറത്തിറക്കി. ഇത് ആരോഗ്യപ്രവർത്തകർ മാത്രം പാലിച്ചാൽ മതിയെന്ന തരത്തിലാണ് സർക്കുലർ വന്നിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ഇത്തരത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ പുറത്തിറക്കിയ സർക്കുലറിൽ എട്ട് നിർദേശങ്ങളാണുള്ളത്.
- നിലവിൽ ലാബ് സൗകര്യമുളള ആശുപത്രികളിൽ കോവിഡ് ടെസ്റ്റ് (ആർടിപിസിആർ ആൻഡ് ആന്റിജൻ) ചെയ്യാനുള്ള നടപടി ക്രമങ്ങൾ സ്വീകരിക്കേണ്ടതാണ്.
- കോവിഡ് ബാധിതരായവർക്ക് കിടത്തി ചികിൽസാ സൗകര്യം വേണ്ടി വരികയാണെങ്കിൽ മേജർ ആശുപത്രികളിൽ 10 കിടക്കകൾ വീതം സജ്ജമാക്കേണ്ടതാണ്. (ജനറൽ ആശുപത്രി തിരുവനന്തപുരം/നെയ്യാറ്റിൻകര, ജില്ലാ ആശുപത്രി, നെടുമങ്ങാട് ജില്ലാ മാതൃകാ ആശുപത്രി പേരൂർക്കട, താലൂക്കാസ്ഥാന ആശുപത്രി ചിറയിൻകീഴ്/ പാറശാല, താലൂക്ക് ആശുപത്രി, ആറ്റിങ്ങൽ/വർക്കല).
- ജില്ലാ മോഡൽ ആശുപത്രി പേരൂർക്കട, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തൈക്കാട്, എന്നിവിടങ്ങളിൽ കോവിഡ് ബാധിതരായ ഗർഭിണികൾക്ക് 10 കിടക്കകൾ വീതം ലഭ്യമാക്കേണ്ടതാണ്.
- ഗർഭിണികൾ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ള രോഗികൾ, ജീവിതശൈലി രോഗമുള്ളവർ എന്നിവർക്ക് കോവിഡ് പിടിപെടാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതാണ്.
- കോവിഡ് രോഗികളെ റഫർ ചെയ്യുന്നതിന് ഡിപിഎംഎസ്‌യു സംവിധാനം നിലവിലില്ലാത്തതിനാൽ ആശുപത്രികളിൽ കോവിഡ് രോഗികളെ റഫർ ചെയ്യേണ്ട സാഹചര്യം വന്നാൽ ടി ആശുപത്രികളിലെ പിആർഓമാർ കോവിഡ് കിടക്കകളുടെ ലഭ്യത ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ റഫർ ചെയ്യുവാൻ പാടുള്ളൂ.
- ആംബുലൻസുകൾ അണുവിമുക്തമാക്കുന്നതിന് കോവിഡ് ഹോസ്പിറ്റലുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതാണ്.
- ആവശ്യമായ ആർടിപിസിആർ ആൻഡ് ആന്റിജൻ കിറ്റ് ലഭ്യമാക്കുവാൻ ജില്ലാ ലാബ് ഓഫീസറെ സമീപിക്കണം.
- ആവശ്യമായ പി.പി കിറ്റുകൾ, ഫേസ് ഷീൽഡുകൾ, പൾസ് റെക്‌സിമിറ്റർ എന്നിവ ലഭ്യമാക്കുവാൻ സ്‌റ്റോർ വേരിഫിക്കേഷൻ ഓഫീസറെ സമീപിക്കണം.


