പത്തനംതിട്ട – ശബരിമല അരവണ വിൽപനയിൽ വൻ കുറവ്. ഏലക്കയിൽ കീടനാശിനി സാന്നിദ്ധ്യമുണ്ടെന്ന പ്രചരണം തിരിച്ചടിയായോ എന്ന സംശയത്തിലാണ് ദേവസ്വം. കഴിഞ്ഞ വർഷത്തേക്കാൾ 15 കോടി രൂപയുടെ കുറവാണുള്ളത്. കഴിഞ്ഞാഴ്ച അവസാനിച്ചപ്പോൾ ഉള്ള കണക്കാണിത്. ഇക്കുറി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടിട്ടും ഇത്ര കുറവ് വന്നത് കീടനാശിനി പ്രചാരണം മൂലമാണെന്നാണ് വിലയിരുത്തൽ. അയ്യപ്പന്മാർ പലരും അരവണ വാങ്ങാതെയാണു മടക്കം. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പന്മാരും അരവണ വാങ്ങൽ കുറച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാൻ പത്തിലൊന്നു കുറവാണുള്ളതെന്നു ദേവസ്വം ബോർഡ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, ഇക്കുറി ഏലക്ക ഉപയോഗിക്കാതെയാണു അരവണ നിർമ്മിക്കുന്നതെന്നും അവർ വ്യക്തമാക്കി.


