പാലക്കാട് – കേരളത്തെയാകെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയ്ക്ക് തൂക്കുകയര്‍. പാലക്കാട് നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജാണ് പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് ഉത്തരവിട്ടത്. കൊലപാതകം നടന്ന് ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരതയ്ക്ക് നിയമം അതിന്റെ പരമാവധി ശിക്ഷ നടപ്പിലാക്കുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് നിരീക്ഷിച്ചാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.
പോത്തുണ്ടി ബോയന്‍ കോളനിയിലെ തിരുത്തന്‍പാടം സുധാകരന്‍, ഇയാളുടെ പ്രായമായ അമ്മ ലക്ഷ്മി എന്നിവരെ അതിക്രൂരമായ രീതിയില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഈ വിധി. 2025 ജനുവരി 27-നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. സ്വന്തം വീടിനുള്ളില്‍ വെച്ച് യാതൊരുവിധ ദാക്ഷിണ്യമില്ലാതെയാണ് പ്രതി രണ്ട് പേരുടെയും ജീവനെടുത്തത്. കേസില്‍ പ്രതിക്കെതിരെ അന്വേഷണസംഘം ഹാജരാക്കിയ ശക്തമായ ശാസ്ത്രീയ തെളിവുകള്‍ കോടതി പൂര്‍ണ്ണമായും അംഗീകരിക്കുകയായിരുന്നു.


