പത്തനംതിട്ട – ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ തെരഞ്ഞടുപ്പു ചെലവുകളുടെ ആദ്യഘട്ട പരിശോധന ചെലവ് നിരീക്ഷകൻ കമലേഷ് കുമാർ മീണാ ഐആർഎസിന്റെ നേതൃത്വത്തിൽ പൂർത്തിയായി. സ്ഥാനാർഥികളും പ്രത്യേകം നിയോഗിക്കപ്പെട്ട ഏജന്റുമാരും നിശ്ചിത മാതൃകയിൽ തയാറാക്കിയ വരവുചെലവു കണക്കുകൾ, വൗച്ചറുകൾ, ബില്ലുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ എന്നിവ യോഗത്തിൽ ഹാജരാക്കി.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ആദ്യഘട്ട പരിശോധനയിൽ ഏഴു നിയമസഭാ മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് എക്‌സ്‌പെൻഡിച്ചർ ഒബ്സർവർമാർ തയാറാക്കിയ ഷാഡോ ഒബ്സർവേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള കണക്കുകൾ സ്ഥാനാർഥികൾ തങ്ങളുടെ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള കണക്കുകളുമായി ഒത്തുനോക്കി. ഇവ രണ്ടും തമ്മിൽ വത്യാസമുള്ള സാഹചര്യത്തിൽ കണക്കുകൾ 48 മണിക്കൂറിനുള്ളിൽ ടാലിയാക്കി നൽകണമെന്ന് ഒബ്സർവർ നിർദേശം നൽകി. ചെലവ് പരിശോധനയിൽ പങ്കെടുക്കാത്ത സ്ഥാനാർഥികൾക്ക് ചെലവ് നിരീക്ഷണ വിഭാഗം മോണിറ്ററിങ് സെൽ കാരണം കാണിക്കൽ നോട്ടീസ് നൽകണമെന്നും ക്രിമിനൽ പശ്ചാത്തലം, കേസുകൾ തുടങ്ങിയവ ഏതെങ്കിലും സ്ഥാനാർഥിയുടെ പേരിലുണ്ടെങ്കിൽ അവയെക്കുറിച്ച് അറിയിക്കണമെന്നും ഒബ്സർവർ നിർദേശിച്ചു. യോഗത്തിൽ സ്ഥാനാർഥികൾ, സ്ഥാനാർഥി പ്രതിനിധികൾ,എ ആർ ഒ മാർ, തുടങ്ങിയവർ പങ്കെടുത്തു.



