പത്തനംതിട്ട – മിഷൻ ഇന്ദ്രധനുഷ് 5.0 സമ്പൂർണ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ രോഗപ്രതിരോധ ടാസ്‌ക് ഫോഴ്സ് യോഗം നടന്നു. ഏതെങ്കിലും വാക്സിനേഷൻ ഡോസ് വിട്ടു പോയിട്ടുള്ള 0 – 5 വയസ് വരെയുള്ള എല്ലാ കുട്ടികളെയും ഗർഭിണികളെയും പ്രത്യേകം ആസൂത്രണം ചെയ്ത സെഷനുകളിലൂടെ വാക്സിനേഷൻ നൽകുക എന്നതാണ് ഐഎംഐ 5.0 ലൂടെ ലക്ഷ്യമിടുന്നത്.
ഒക്ടോബർ ഒൻപത് മുതൽ 14 വരെ നടക്കുന്ന മിഷൻ ഇന്ദ്രധനുഷ് 5.0 സമ്പൂർണ വാക്സിനേഷൻ യജ്ഞം മൂന്നാം ഘട്ടത്തിന് എല്ലാ വകുപ്പുകളുടെയും എകോപന സമീപനവും പിന്തുണയും ആവശ്യമാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച തിരുവല്ല സബ് കളക്ടർ സഫ്ന നസറുദ്ധീൻ പറഞ്ഞു. മിഷൻ ഇന്ദ്രധനുഷ് വാക്സിനേഷൻ യജ്ഞത്തിന്റെ രണ്ട് ഘട്ടത്തിലും വാക്‌സിൻ എടുക്കാൻ കഴിയാതെ പോയവർക്ക് മൂന്നാം ഘട്ടത്തിൽ വാക്‌സിൻ ഉറപ്പ് വരുത്തും. ഓഗസ്റ്റിൽ നടന്ന ആദ്യ ഘട്ടത്തിൽ ജില്ലയിൽ 2189 കുട്ടികളും 449 ഗർഭിണികളും സെപ്റ്റംബറിൽ 1390 കുട്ടികളും 249 ഗർഭിണികളും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. കുത്തിവെപ്പ് എടുക്കാത്തവരുടെ പ്രദേശങ്ങൾ തിരിച്ച് ആരോഗ്യ കേന്ദ്രങ്ങൾ വഴിയാണ് വാക്സിൻ നൽകുന്നത്. കുത്തിവെപ്പ് എടുക്കാത്തവരുടെയും ഭാഗികമായി കുത്തിവെപ്പ് എടുത്തിട്ടുള്ളവരുടെയും പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 2023 അവസാനത്തോടെ അഞ്ചാംപനി, റൂബെല്ല എന്നിവയടക്കമുള്ള പ്രതിരോധ കുത്തിവെപ്പ് വഴി തടയാവുന്ന രോഗങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള യജ്ഞമാണ് നടക്കുന്നത്. ഓരോ ഘട്ടത്തിലും റൂട്ടിൻ ഇമ്മ്യൂണൈസേഷൻ ദിവസം ഉൾപ്പെടെ ആറ് പ്രവൃത്തി ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) എൽ. അനിതാകുമാരി, ആർസിഎച്ച് ഓഫീസർ ഡോ. കെ.കെ ശ്യാംകുമാർ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ശ്രീകുമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


