ഹൈദരാബാദ് – മുൻ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി ( ടിഡിപി) അദ്ധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റിൽ. അഴിമതിക്കേസിൽ ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയാണ് അറസ്റ്റ്. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് നന്ത്യൽ പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ടിഡിപിയുടെ യുട്യൂബ് ചാനലിന്റെ സംപ്രേഷണവും തടഞ്ഞിട്ടുണ്ട്.
നന്ത്യാൽ ഡിഐജിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസ് പുലർച്ചെ മൂന്നു മണിയോടെ നായിഡുവിനെ അറസ്റ്റ് ചെയ്യാനെത്തിയത്. പൊലീസിന് ടി.ഡി.പി പ്രവർത്തകരിൽ നിന്നും കടുത്ത പ്രതിരോധം നേരിടേണ്ടി വന്നുവെന്നാണ് റിപ്പോർട്ട്. നായിഡുവിന് സുരക്ഷ നൽകുന്ന എസ്‌പി.ജി സംഘവും പൊലീസിനെ പ്രതിരോധിച്ചു. നിയമപ്രകാരം രാവിലെ അഞ്ചര വരെ ആരെയും നായിഡുവിന് അടുത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് എസ്‌പി.ജി സംഘം നിലപാടെടുത്തു. ശനിയാഴ്ച രാവിലെ ആറ് മണിക്കാണ് നായിഡുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പൊതുണം കൊള്ളയടിച്ച ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആന്ധ്രാ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി മെരുഗ നാഗാർജുന ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകമാണ് അറസ്റ്റ്. സ്‌കിൽ ഡെവലപ്മെന്റ് കോർപ്പറേഷനുമായി ബന്ധപ്പെട്ട് 250 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് കേസ്. ഇതിൽ ഒന്നാം പ്രതിയാണ് ചന്ദ്രബാബു നായിഡു.
മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് ഒരു സീമൻസ് ഇൻഡസ്ട്രി സോഫ്‌റ്റ്‌വേയർ ഓഫ് ഇന്ത്യ എന്ന കമ്പനി സർക്കാരിൽ നിന്ന് കോടികൾ തട്ടിയെന്നാണ് കേസ്. 2014-ൽ നായിഡു മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഈ കമ്പനിയുമായി ആന്ധ്ര സർക്കാർ കരാർ ഒപ്പിടുന്നത്. നായിഡുവിന്റെ മകൻ നാരാ ലോകേഷിനെയും ആന്ധ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.


