പത്തനംതിട്ട: തിരുവല്ല കോടതി വളപ്പിൽ ജഡ്ജിയുടെ വാഹനം അടിച്ചു തകർത്തു. വിവാഹമോചന ഹർജിയിൽ വിധി പറയാൻ വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു അക്രമമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ജയപ്രകാശ് എന്നയാൾ പിടിയിലായിട്ടുണ്ട്. തിരുവല്ല നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന കുടുംബക്കോടതി പരിസരത്ത് ബുധനാഴ്ച വൈകുന്നേരം 4.30-ഓടെയായിരുന്നു സംഭവം. മംഗലാപുരത്ത് താമസിക്കുന്ന ജയപ്രകാശ് എന്ന അമ്പത്തിയഞ്ചുകാരനാണ് അക്രമം നടത്തിയത്. ഇയാളും ഭാര്യയുമായുള്ള വിവാഹ മോചന ഹർജി ഏറെ കാലമായി കോടതിയുടെ പരിഗണനയിലായിരുന്നു.
കോടതി കേസ് പരിഗണിക്കുന്ന ഓരോ ദിവസവും മംഗലാപുരത്തു നിന്നായിരുന്നു ജയപ്രകാശ് എത്തിയിരുന്നത്. വൈകുന്നേരത്തോടെ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു എന്ന അറിയിപ്പുണ്ടായി. ഈ സ്ഥിതി പതിവായതാണ് ജയപ്രകാശിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. വാഹനത്തിന്റെ ആറു ചില്ലുകളും ഇയാൾ അടിച്ചു പൊട്ടിച്ചു. സമീപത്തെ കടയിൽ നിന്ന് മൺവെട്ടി വില കൊടുത്തു വാങ്ങിയാണ് അക്രമം നടത്തിയത്. ചില്ലുകൾ മുഴുവൻ അടിച്ചു പൊട്ടിച്ച ശേഷവും വാഹനത്തിന്റെ പല ഭാഗങ്ങളും മൺവെട്ടി കൊണ്ട് തകർക്കാൻ ശ്രമം നടത്തി.
അക്രമത്തിന് ശേഷവും വാഹനത്തിന് സമീപം തന്നെ നിലയുറപ്പിച്ച ഇയാൾ പോലീസെത്തിയിട്ടും അവിടെനിന്ന് മാറിയില്ല. കേസ് അനിയന്ത്രിതമായി നീളുന്നതിലുള്ള പ്രതിഷേധം സൂചിപ്പിക്കുകയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത അക്രമിയെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.


