ഇടുക്കി: മുങ്ങിയ അരിക്കൊമ്പനെ കണ്ടെത്താനാകാത്തതിനാൽ മയക്കുവെടി വെക്കാനുളള ദൗത്യം നീളുന്നു. വേട്ടുവാഞ്ചേരിയിൽ കാട്ടാനക്കൂട്ടത്തിൽ കണ്ട അരിക്കൊമ്പനെ പെട്ടെന്ന് കാണാതായതാണ് ദൗത്യം നീളുന്നതിലേക്ക് നയിച്ചത്. പടക്കം പൊട്ടിച്ച് ആനകളെ ഒറ്റപ്പെടുത്താനുളള ശ്രമം വിജയിച്ചിരുന്നില്ല. ഇതിന് ശേഷമാണ് കൊമ്പനെ കാണാതായത്. അരിക്കൊമ്പൻ കാട്ടിൽ കിടന്ന് ഉറങ്ങുന്നതായാണ് സൂചന. വനപാലകർ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. 301 കോളനി ഭാഗത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ നീങ്ങിയിട്ടുണ്ട്.
അതേസമയം അരിക്കൊമ്പൻ തനിച്ചല്ല എന്നത് ദൗത്യം ശ്രമകരമാക്കുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കാലാവസ്ഥ അനുകൂലമാണ്. ദൗത്യം ഇന്നുതന്നെ ലക്ഷ്യത്തിലെത്തുമെന്ന് പ്രതീക്ഷ. ആനയെ എങ്ങോട്ടു മാറ്റുമെന്നതിൽ രഹസ്യ സ്വഭാവം സൂക്ഷിക്കും. അരിക്കൊമ്പനൊപ്പം കുട്ടിയാനകളടക്കമുളള കൂട്ടം, പടക്കം പൊട്ടിച്ചിട്ടും അരിക്കൊമ്പനെ ഒറ്റപ്പെടുത്താൻ കഴിഞ്ഞില്ല, ആന നിൽക്കുന്നത് വാഹനമെത്താൻ ബുദ്ധിമുട്ടുളള സ്ഥലത്ത് എന്നിവയാണ് അരിക്കൊമ്പൻ ദൗത്യം നീളാനുളള കാരണങ്ങൾ.
മയക്കുവെടി വച്ചാൽ ഇന്ന് തന്നെ ആനയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനാണ് തീരുമാനം. അരിക്കൊമ്പനെ എവിടേക്ക് കൊണ്ടുപോകുമെന്നത് വനം വകുപ്പ് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റാനാണ് കൂടുതൽ സാധ്യത. അരിക്കൊമ്പനെ പിടിക്കുന്നതിനെ തുടർന്ന് ചിന്നക്കനാലിലും ശാന്തൻപാറയിലും മൂന്ന് വാർഡുകളിലും നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്. ദൗത്യം തീരുന്നത് വരെ നിരോധനാജ്ഞ തുടരും.
മാദ്ധ്യമ പ്രവർത്തകരുടെയും വനപാലക്കാരുടെയും അരിക്കൊമ്പനെ കണ്ടെത്താനുള്ള പരക്കം പാച്ചിലും പ്രകടനങ്ങളും, 144 അടക്കം പ്രഖ്യാപിച്ചു നാട്ടുകാരുടെ ജീവിതം തടസപ്പെടുത്തിയതിനും നാട്ടുകാരുടെ പ്രതിഷേധം ഉയരുന്നുണ്ട്. ഇനി നാട്ടുകാർ തന്നെ അരിക്കൊമ്പനെ പറഞ്ഞു മനസ്സിലാക്കി ഉൾക്കാട്ടിലേക്ക് മാറ്റിയതാണോ എന്നും ചിലർ സംസാരിക്കുന്നത് കേട്ടു !!


