തോട്ടപ്പുഴശേരിയിലും കോൺഗ്രസ്സ് തോറ്റു:

Fashion
Print Friendly, PDF & Email
പത്തനംതിട്ട: ജില്ലയിലെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമായിരിക്കുന്നതിനിടെ ഡിസിസി പ്രസിഡന്റ് നല്‍കിയ വിപ്പ് ലംഘിച്ച് പഞ്ചായത്തംഗങ്ങള്‍. അവിശ്വാസ പ്രമേയചര്‍ച്ചയില്‍ സിപിഎമ്മിനൊപ്പം നില കൊള്ളാന്‍ ആവശ്യപ്പെട്ട്ു കൊണ്ട് നല്‍കിയ വിപ്പാണ് രണ്ട് വനിതാ അംഗങ്ങള്‍ ലംഘിച്ചത്. ഇതോടെ തോട്ടപ്പുഴശേരി പഞ്ചായത്തില്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ സിപിഎം കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം തവണയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ചതിച്ചത് മൂലം സിപിഎം നാണം കെടുന്നത്. ആദ്യ തവണ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം വിട്ടു നിന്നാണ് സിപിഎമ്മിന് പണി കൊടുത്തതെങ്കില്‍ ഇക്കുറി രണ്ട് അംഗങ്ങള്‍ ചേര്‍ന്നാണ് അവിശ്വാസം പരാജയപ്പെടുത്തിയത്. വി്പ്പ് ലംഘിച്ച അംഗങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുവെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു. ഇടതു പക്ഷം നോട്ടീസ് നല്‍കിയ അവിശ്വാസ പ്രമേയം കോറം തികയാതെ വന്നതോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇടതു മുന്നണി അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയം ഇത്തവണ കോണ്‍ഗ്രസ് പിന്തുണക്കാന്‍ തീരുമാനിച്ചിരുന്നു. ഭരണ സമിതിയിലെ മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്ത് പ്രമേയത്തെ അനുകൂലിക്കാനാണ് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ വിപ്പ് കൊടുത്തത്. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളായ ലത ചന്ദ്രന്‍, ജെസി മാത്യു എന്നിവര്‍ യോഗത്തിന് എത്തിയില്ല. വിപ്പ് സ്വീകരിക്കാതെ ഇവര്‍ വീടുകളില്‍ നിന്ന് മുങ്ങി. നേരിട്ട് വാങ്ങാത്ത സ്ഥിതിക്ക് വീടുകളില്‍ വിപ്പ് പതിക്കുകയാണുണ്ടായത്. അവിശ്വാസ ചര്‍ച്ച നടന്ന വ്യാഴാഴ്ചയും ഇവര്‍ മടങ്ങി എത്തിയില്ല. ശേഷിച്ച കോണ്‍ഗ്രസ് അംഗം ടി.കെ.രാമചന്ദ്രന്‍ നായര്‍ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ കോറം തികയാന്‍ ആവശ്യമായ അംഗങ്ങള്‍ ഇല്ലാതിരുന്നത് മൂലം പ്രമേയാവതരണം നടന്നില്ല. പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസിലെ വിഭാഗീയതയും ഗ്രൂപ്പ് വഴക്കും പരമോന്നതിയില്‍ എത്തി നില്‍ക്കുകയാണ്. അതിനിടെയാണ് ഡിസിസി പ്രസിഡന്റിനും കൂട്ടര്‍ക്കും ഈ വിധത്തില്‍ ഒരു തിരിച്ചടി കൂടി കിട്ടിയിരിക്കുന്നത്. വിപ്പ് ലംഘിച്ച ലത ചന്ദ്രന്‍, ജെസി മാത്യു എന്നിവരെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു. ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതാണ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി. സ്വതന്ത്രരും റിബലും ഒക്കെ ചേര്‍ന്നാണ് ഭരണം. 13 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫ്-5, കോണ്‍ഗ്രസ്-3, ബിജെപി-3, സ്വതന്ത്രര്‍-2 എന്നിങ്ങനെയാണ് കക്ഷിനില. ഇതില്‍ രണ്ട് സ്വതന്ത്രാംഗങ്ങളാണ് പ്രസിഡന്റും വൈസ് പ്രസിഡന്റുമായത്. തുടക്കത്തില്‍ കോണ്‍ഗ്രസ് ഭരണത്തിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ബിജെപി ആണ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും സഹായിക്കുന്നത്.ഇടത് പക്ഷത്തിനാകട്ടെ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയും. ഇവര്‍ ആദ്യം അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും കോണ്‍ഗ്രസും ബിജെപിയും മാറി നിന്നു. പ്രമേയം പരാജയപ്പെടുകയും ചെയ്തു. ബിജെ പി യി പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു ബന്ധവും പാടില്ലെന്ന കെപിസിസി നിലപാട് പാലിച്ച് പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്യാന്‍ ഡിസിസി കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയത്. ഇതിന് മുന്‍പ് ഒരു തവണ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ എല്‍ഡിഎഫ് അവിശ്വാസം കൊണ്ടു വന്നിരുന്നു. പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ അന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിജെപി യുമായുള്ള പരോക്ഷ ബന്ധം പോലും ദോഷം ചെയ്യുമെന്ന നേതൃത്വത്തിന്റെ നിലപാടാണ് അവിശ്വാസത്തെ ആനുകൂലിക്കാന്‍ ഇപ്പൊള്‍ വിപ്പ് നല്‍കിയതിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. അതല്ല, നിലവിലെ ഡിസിസി പ്രസിഡന്റിന് കീഴില്‍ ജില്ലയിലെ നിരവധി തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ ബാങ്കുകളിലും കോണ്‍ഗ്രസിന് ഭരണം പോയിരുന്നുവെന്നും ഒരെണ്ണമെങ്കിലും തിരിച്ചു പിടിച്ച് മേനി നടിക്കുകയായിരുന്നു ലക്ഷ്യം. അതേ സമയം, എല്‍.ഡിഎഫിന്റെ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്യാന്‍ വിപ്പ് നല്‍കിയ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിനെതിരേ കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയരുന്നുണ്ട്. മല്ലപ്പള്ളി കാര്‍ഷിക വികസന ബാങ്കിന്റെ ഭരണം നഷ്ടപ്പെടാതിരിക്കാനാണ് ഡി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന പ്രസിഡന്റ് ഡോ. സജി ചാക്കോ സിപിഎമ്മുമായി ധാരണയുണ്ടാക്കിയത്. ഇതേ രീതി അടൂരില്‍ മറ്റൊരു ഡിസിസി ജനറല്‍ സെക്രട്ടറി ഏഴംകുളം അജുവും പിന്തുടര്‍ന്നിരുന്നു. ഡോ. സജി ചാക്കോയെ ആറു വര്‍ഷത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയാണ് ഡിസിസി പ്രസിഡന്റ് ചെയ്തത്. ഏഴംകുളം അജുവിനെ സസ്‌പെന്‍ഡ് ചെയ്തുവെങ്കിലും തിരിച്ചെടുത്തു. തോട്ടപ്പുഴശേരിയിലും മല്ലപ്പള്ളിയിലും പ്രസിഡന്റ് കാണിച്ച ഇരട്ടത്താപ്പാണ് ചോദ്യം ചെയ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *